Saturday, May 1, 2010

manifesto -9

എന്റെ മാനിഫെസ്റ്റോ -9

ബദൽ ആത്മീയത


എം. കെ ഹരികുമാർ

സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ്‌ ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.

സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ്‌ ആദ്യം ഉപേക്ഷിക്കേണ്ടത്‌ . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന്‌ മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത്‌ അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്‌. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ്‌ തലനീട്ടുന്നത്‌. റഷ്യയെ വിലയിരുത്തുന്നത്‌ അതിന്റെ ചരിത്രത്തെയല്ല, സാഹിത്യത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന്‌ ഒരെഴുത്തുകാരൻ പറഞ്ഞത്‌ ഇതെല്ലാം ഉൾക്കൊണ്ടിട്ടാണ്‌. കാൽപനികമോ യഥാർത്ഥമോ ആധുനികമോ ആയ സാഹിത്യസമീപനങ്ങൾക്കെല്ലാം അവയുടേതായ ആത്മീയതയുണ്ട്‌. അത്‌ ഹൃദയവികാരങ്ങളുടെയും ചിന്തകളുടെയും സ്വകാര്യവും സ്വതന്ത്രവുമായ പഥങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ്‌. ആത്മാവിനെ സംബന്ധിച്ച ചിന്തകളല്ല ഇവിടെ ആത്മീയത. ശരീരത്തിന്റെയും നന്മതിന്മകളുടെയും ഭൗതികതയുടെയും വ്യാമോഹങ്ങളുടെയും വ്യഥകളുടെയും സകലചിന്തകളും ആത്മീയമായ സ്വരം അവശേഷിപ്പിക്കുന്നുണ്ടെന്നോർക്കണം. ഇത്‌ തിരിച്ചറിയുകയാണ്‌ പ്രധാനം. അല്ലെങ്കിൽ ഇത്‌ തിരിച്ചറിയുന്നതാണ്‌ സർഗശേഷി. ഈശ്വരനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ആത്മീയതയെന്ന്‌ സാഹിത്യം എത്ര അനായാസമാണ്‌ തിരിച്ചറിയുന്നത്‌! മാത്രമല്ല, സാഹിത്യത്തിലെ ആത്മീയത സ്വതന്ത്രമായി നിരന്തരം നവീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ആത്മീയത എന്നത്‌ ബ്രാഹ്മണ പൗരോഹിത്യം നൽകുന്നതല്ല. അത്‌ അന്ധവിശ്വാസങ്ങളല്ല. ഓരോരുത്തരും പരമസത്യത്തെ അന്വേഷിക്കുന്ന രീതിയാണത്‌. നമ്മുടെ സാഹിത്യത്തിലെല്ലാം ശ്രീരാമന്റെ ദുഃഖം അഗാധമായി വിലയം കൊണ്ടിട്ടുണ്ട്‌. നമ്മുടെ ആത്മീയ വ്യവസ്ഥ എന്നത്‌ ശ്രീരാമന്റെ സർവാതിശായിയായ ദുഃഖവും പരിത്യാഗവും കൂടിച്ചേർന്നതാണ്‌. ഇത്‌ സാത്വികമായ ഒന്നിനെ ലക്ഷ്യം വച്ച്‌ സഞ്ചരിക്കുന്ന ആത്മസത്തയുമാണ്‌. പ്രപഞ്ചത്തിലെ പ്രാചീനമായ ഓരോ ജീവിയുടെപോലും മാനസികഘടന നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അടക്കം ചെയ്തിട്ടുണ്ട്‌. ഓരോ അവസരത്തിൽ അത്‌ പുറത്തേക്കുവരാൻ ബദ്ധപ്പെടുന്നു. അബോധത്തിലെ ഈ ആത്മീയ ധാതുസമ്പത്ത്‌ സാഹിത്യം അസംസ്കൃതശേഖരമായി ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. സകല ആതുരതകളുടെയും
നൂറ്റാണ്ടുകളായുള്ള സംഘർഷത്തിൽ നിന്നാണ്‌ ഇന്നത്തെ ആത്മീയതയും രൂപപ്പെടേണ്ടത്‌. അതിനാണ്‌ സർഗശേഷി വേണ്ടത്‌. നമുക്ക്‌ ലളിതമായി കടന്നുപോകാനും രമിക്കാനും ഉള്ള ഉപാധിയായി സാഹിത്യത്തെ സമീപിക്കുമ്പോൾ ഈ ആത്മീയതയുടെ നദീതടം നഷ്ടമാകുന്നു.

ഇന്നത്തെ സാഹിത്യത്തിന്റെ ആത്മീയത സങ്കീർണ്ണമാണ്‌. അത്‌ ഭൗതികതയെയും ആത്മീയ മുൻവിധികളെയും (മതപരമായ അർത്ഥത്തിൽ) മറികടക്കുന്ന ദർശനവുമാണ്‌. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആത്മീയതയല്ല ഇത്‌. സങ്കീർണ്ണമായ രൂപഘടനയുള്ള ഒരു ഉരഗം ഇഴഞ്ഞ്‌ ഭൂമിയിൽ നിർമ്മിക്കുന്ന പാടുകൾപോലും മനുഷ്യനു വിസ്മയമാണ്‌. ഉരഗം സ്വയമറിയാത്ത ഏതോ കലയുടെ നിർമ്മിതിയിൽപ്പോലും വ്യാപരിക്കുന്നു. ആ 'ചിത്രപ്പണിയിൽ' നിഗൂഢമായിട്ടുള്ള ആത്മത്വരകൾ അജ്ഞാതമാണ്‌. ഇത്‌ ജീവിതത്തിന്റെ ദുരൂഹതയാണ്‌. മനുഷ്യനും ഇത്‌ ബാധകമാണ്‌. അവൻ അറിയാത്ത എത്രയോ ആത്മത്വരകൾ അവന്റെ വകയായി മറ്റുള്ളവരുടെ മനസ്സുകളിലും വീടുകളിലും നിശ്ശബ്ദതകളിലും ചിത്രീകരിക്കപ്പെടുന്നു. എത്രയെത്ര മനുഷ്യബന്ധങ്ങളുടെ, ജീവിതാവസ്ഥകളുടെ ഇനിയും അദൃശ്യമായ പാറ്റേണുകൾ നമ്മുടെ മനസ്സുകൾ പേറുന്നു. നാം വീടുകളിൽ വിന്യസിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേക സ്ഥിതിയിൽ, കോണുകളിൽ, ആത്മാവിന്റെ ഏതെല്ലാമോ സാമുദ്രികമുദ്രകൾ വീണുകിടക്കുന്നു. അവസാനിക്കാത്ത ഈ വിസ്മയങ്ങൾ ആത്മീയതയാണ്‌. മനുഷ്യനെ സംബന്ധിച്ച്‌ അവന്റെ ആത്മീയത സ്വന്തം ശരീരത്തിന്‌ വെളിയിലും തേടേണ്ടതുണ്ട്‌. പുഴുവിൽ, ഇലയിൽ, ചെടിയിൽ, ആകാശത്തിൽ എല്ലാം അതുണ്ട്‌. സാഹിത്യം ഇതിനെയെല്ലാം സംയോജിപ്പിക്കുന്നു. സമീചീനമായ അർത്ഥത്തിലേക്ക്‌ നയിക്കുന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ അർത്ഥങ്ങളെ നശിപ്പിക്കുകയും പുതിയവയെ നിർമ്മിക്കുകയും ചെയ്യുകയാണ്‌

മനുഷ്യനെമാത്രം കേന്ദ്രീകരിക്കാതെ സകലതിനെയും സ്വാംശീകരിച്ചു കൊണ്ടാണ്‌ ഇന്നത്തെ സാഹിത്യം അതിന്റെ ആത്മീയത കണ്ടെത്തുന്നത്‌. അതിന്‌ അതിരുകളില്ലെന്ന്‌ അറിയുക. ഭൗതികജീവിതത്തിനുപോലും അതിന്റേതായ അഭൗമതലമുണ്ട്‌. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെയും പ്രേതത്തിന്റെയും പല നാമങ്ങളിൽ ഇങ്ങനെയുള്ള ആഭിമുഖ്യങ്ങളെ നിഗൂഢവൽക്കരിക്കുന്നു . വാസ്തവത്തിൽ സാധാരണജീവിതത്തിന്റെ അതിരുകളുള്ള അനുഭവങ്ങളെയും വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായി കാണണം. മനുഷ്യന്‌ 'അഭൗമം' എന്ന അനുഭവംതന്നെ വസ്തുക്കളിന്മേലുള്ള സവിശേഷമായ ജീവിതമാണ്‌. ഇതും ആത്മീയതയാണ്‌. ഭൗതികതയുടെയും മതപരമായ ആത്മീയതയുടെയും ചിന്താധാരകൾ രണ്ട്‌ വ്യത്യസ്ത സംഗതികളല്ല. ഈശ്വരനെക്കുറിച്ചുള്ള വിചാരംപോലും സാഹിത്യത്തിൽ മതാത്മകമല്ലാത്ത ആത്മീയതയാണ്‌. 'വണ്ടിക്കാളകളുടെ നിർവേദം' എന്ന പ്രയോഗം നോക്കുക .

മതാത്മകപദം മതേതരമായ ആത്മീയധാരയിലേക്കു തിരിയുന്നു. മതങ്ങളിൽനിന്ന്‌ വേറിട്ട ഈശ്വരനെ തേടാനുള്ള സാഹിത്യത്തിന്റെ ശ്രമം പുതിയ ആത്മീയതയുടെ ഭാഗമാണ്‌. സമ്പ്രദായിക ആത്മീയതയ്ക്കു ബദലാണിത്‌. ഇതിൽ വിവിധ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെട്ട പദങ്ങൾ നവ്യമായ

അർത്ഥസൂചനകളുമായി പുനരവതരിക്കുന്നത്‌ നാം കാണുന്നു. ആശയങ്ങളെ അവയുടെ മാതൃശാഖയിൽനിന്ന്‌ വേർപെടുത്തി പുതിയ സംയോജനം സാദ്ധ്യമാക്കണം. മതങ്ങൾക്കും അവയുടെ സൂക്ഷ്മതകളിൽ മാത്രം ഊന്നിക്കൊണ്ട്‌ നവീനമായ ഭാവതലം നൽകുമ്പോഴാണ്‌ ഇത്‌ സാധിക്കുന്നത്‌. നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയതയാണിത്‌. ഒരിടത്ത്‌ തുടങ്ങി ഒരിടത്ത്‌ അവസാനിക്കുന്നതല്ല ഈ ആത്മീയത. അനന്തമായ ചിന്തയുടെ വിവിധ പാറ്റേണുകളാണ്‌ പ്രാധാന്യം നേടുന്നത്‌. ഇതിന്‌ ആത്യന്തികമായി ഏകസ്വഭാവമാണുള്ളത്‌. ലോകത്തിന്റെ അഭൗമതലത്തെ സംബന്ധിച്ച അന്വേഷണം മതത്തിന്റെ കുത്തകയല്ല. മനുഷ്യൻ ജീവിക്കുന്ന ഓരോ നിമിഷത്തിലും അവന്‌ ആത്മീയതയുണ്ട്‌. ഓരോ ജീവിക്കും ഇതുണ്ട്‌. വേദാന്തത്തിനും യുക്തിവാദത്തിനും ബദലായി രൂപപ്പെടുന്ന ഏത്‌ ചിന്താശകലവും സാഹിത്യത്തിന്റെ ആത്മീയതയ്ക്ക്‌ ഉണർവ്വ്വ്‌ നൽകുന്നു. ഞാനിതിനെ നവ അദ്വൈതദർശനം എന്ന്‌ വിളിക്കുന്നു.

ശരീരത്തിന്റെ ചലനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്ന സത്യങ്ങൾ ആത്മീയമായ സത്യങ്ങൾതന്നെയാണ്‌. ആത്യന്തികമായ ആത്മാവ്‌ എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ഇവിടെ ആത്മീയത. ഭൗതികതയോ ആത്മീയതയോ വേർതിരിക്കപ്പെടുന്നതുപോലും തികച്ചും യുക്തിഹീനമായ, സങ്കുചിതമായ സംഗതിയാണ്‌. ആ വ്യത്യാസങ്ങൾക്കപ്പുറത്ത്‌ ജീവിതം പരന്നൊഴുകുന്നു. അതിന്റെ അഗാധതകൾ നൽകുന്ന അറിവുകൾ ഈ ലോകത്തിലെ സകല ജീവിതങ്ങളുമായി സംവദിക്കാൻ നമ്മെ പ്രാപ്തനാക്കുന്നു. അതുകൊണ്ടാണ്‌ വണ്ടിക്കാളകളുടെ നിർവ്വേദത്തെപ്പറ്റി എഴുത്തുകാർ ചിന്തിച്ചുതുടങ്ങുന്നത്‌. സ്വന്തം വഴികളിൽ അന്വേഷിച്ച ലോകത്തിന്റെ വൈരുദ്ധ്യങ്ങളകറ്റി ഭേദങ്ങളെ മറികടന്ന്‌ സാക്ഷാത്കരിക്കുന്ന ദർശനമാണ്‌ നവാദ്വൈതം. ഇത്‌ സകല തത്ത്വശാസ്ത്രങ്ങളോടും മതങ്ങളോടും വിധേയത്വമില്ലാതെതന്നെ ദർശനങ്ങളുടെ ന്യൂക്ലിയസുകൾ ഉപയോഗിച്ച്‌ പുതിയ അർത്ഥ സമന്വയങ്ങൾ സാധ്യമാക്കുന്നു. എല്ലാം ഒന്നാണ്‌ എന്ന്‌ പറയുന്നതിനേക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ്‌ നവാദ്വൈതം ഊന്നൽ നൽകുന്നത്‌. എന്നാൽ അപ്പോഴും ജീവിതത്തിനും അതിന്റെ അതീത തലങ്ങൾക്കും വൈരുദ്ധ്യം കാണുന്നുമില്ല.

manifesto -9

എന്റെ മാനിഫെസ്റ്റോ -9

ബദൽ ആത്മീയത


എം. കെ ഹരികുമാർ

സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ്‌ ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.

സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ്‌ ആദ്യം ഉപേക്ഷിക്കേണ്ടത്‌ . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന്‌ മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത്‌ അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്‌. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ്‌ തലനീട്ടുന്നത്‌. റഷ്യയെ വിലയിരുത്തുന്നത്‌ അതിന്റെ ചരിത്രത്തെയല്ല, സാഹിത്യത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന്‌ ഒരെഴുത്തുകാരൻ പറഞ്ഞത്‌ ഇതെല്ലാം ഉൾക്കൊണ്ടിട്ടാണ്‌. കാൽപനികമോ യഥാർത്ഥമോ ആധുനികമോ ആയ സാഹിത്യസമീപനങ്ങൾക്കെല്ലാം അവയുടേതായ ആത്മീയതയുണ്ട്‌. അത്‌ ഹൃദയവികാരങ്ങളുടെയും ചിന്തകളുടെയും സ്വകാര്യവും സ്വതന്ത്രവുമായ പഥങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ്‌. ആത്മാവിനെ സംബന്ധിച്ച ചിന്തകളല്ല ഇവിടെ ആത്മീയത. ശരീരത്തിന്റെയും നന്മതിന്മകളുടെയും ഭൗതികതയുടെയും വ്യാമോഹങ്ങളുടെയും വ്യഥകളുടെയും സകലചിന്തകളും ആത്മീയമായ സ്വരം അവശേഷിപ്പിക്കുന്നുണ്ടെന്നോർക്കണം. ഇത്‌ തിരിച്ചറിയുകയാണ്‌ പ്രധാനം. അല്ലെങ്കിൽ ഇത്‌ തിരിച്ചറിയുന്നതാണ്‌ സർഗശേഷി. ഈശ്വരനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ആത്മീയതയെന്ന്‌ സാഹിത്യം എത്ര അനായാസമാണ്‌ തിരിച്ചറിയുന്നത്‌! മാത്രമല്ല, സാഹിത്യത്തിലെ ആത്മീയത സ്വതന്ത്രമായി നിരന്തരം നവീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ആത്മീയത എന്നത്‌ ബ്രാഹ്മണ പൗരോഹിത്യം നൽകുന്നതല്ല. അത്‌ അന്ധവിശ്വാസങ്ങളല്ല. ഓരോരുത്തരും പരമസത്യത്തെ അന്വേഷിക്കുന്ന രീതിയാണത്‌. നമ്മുടെ സാഹിത്യത്തിലെല്ലാം ശ്രീരാമന്റെ ദുഃഖം അഗാധമായി വിലയം കൊണ്ടിട്ടുണ്ട്‌. നമ്മുടെ ആത്മീയ വ്യവസ്ഥ എന്നത്‌ ശ്രീരാമന്റെ സർവാതിശായിയായ ദുഃഖവും പരിത്യാഗവും കൂടിച്ചേർന്നതാണ്‌. ഇത്‌ സാത്വികമായ ഒന്നിനെ ലക്ഷ്യം വച്ച്‌ സഞ്ചരിക്കുന്ന ആത്മസത്തയുമാണ്‌. പ്രപഞ്ചത്തിലെ പ്രാചീനമായ ഓരോ ജീവിയുടെപോലും മാനസികഘടന നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അടക്കം ചെയ്തിട്ടുണ്ട്‌. ഓരോ അവസരത്തിൽ അത്‌ പുറത്തേക്കുവരാൻ ബദ്ധപ്പെടുന്നു. അബോധത്തിലെ ഈ ആത്മീയ ധാതുസമ്പത്ത്‌ സാഹിത്യം അസംസ്കൃതശേഖരമായി ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. സകല ആതുരതകളുടെയും
നൂറ്റാണ്ടുകളായുള്ള സംഘർഷത്തിൽ നിന്നാണ്‌ ഇന്നത്തെ ആത്മീയതയും രൂപപ്പെടേണ്ടത്‌. അതിനാണ്‌ സർഗശേഷി വേണ്ടത്‌. നമുക്ക്‌ ലളിതമായി കടന്നുപോകാനും രമിക്കാനും ഉള്ള ഉപാധിയായി സാഹിത്യത്തെ സമീപിക്കുമ്പോൾ ഈ ആത്മീയതയുടെ നദീതടം നഷ്ടമാകുന്നു.

ഇന്നത്തെ സാഹിത്യത്തിന്റെ ആത്മീയത സങ്കീർണ്ണമാണ്‌. അത്‌ ഭൗതികതയെയും ആത്മീയ മുൻവിധികളെയും (മതപരമായ അർത്ഥത്തിൽ) മറികടക്കുന്ന ദർശനവുമാണ്‌. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആത്മീയതയല്ല ഇത്‌. സങ്കീർണ്ണമായ രൂപഘടനയുള്ള ഒരു ഉരഗം ഇഴഞ്ഞ്‌ ഭൂമിയിൽ നിർമ്മിക്കുന്ന പാടുകൾപോലും മനുഷ്യനു വിസ്മയമാണ്‌. ഉരഗം സ്വയമറിയാത്ത ഏതോ കലയുടെ നിർമ്മിതിയിൽപ്പോലും വ്യാപരിക്കുന്നു. ആ 'ചിത്രപ്പണിയിൽ' നിഗൂഢമായിട്ടുള്ള ആത്മത്വരകൾ അജ്ഞാതമാണ്‌. ഇത്‌ ജീവിതത്തിന്റെ ദുരൂഹതയാണ്‌. മനുഷ്യനും ഇത്‌ ബാധകമാണ്‌. അവൻ അറിയാത്ത എത്രയോ ആത്മത്വരകൾ അവന്റെ വകയായി മറ്റുള്ളവരുടെ മനസ്സുകളിലും വീടുകളിലും നിശ്ശബ്ദതകളിലും ചിത്രീകരിക്കപ്പെടുന്നു. എത്രയെത്ര മനുഷ്യബന്ധങ്ങളുടെ, ജീവിതാവസ്ഥകളുടെ ഇനിയും അദൃശ്യമായ പാറ്റേണുകൾ നമ്മുടെ മനസ്സുകൾ പേറുന്നു. നാം വീടുകളിൽ വിന്യസിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേക സ്ഥിതിയിൽ, കോണുകളിൽ, ആത്മാവിന്റെ ഏതെല്ലാമോ സാമുദ്രികമുദ്രകൾ വീണുകിടക്കുന്നു. അവസാനിക്കാത്ത ഈ വിസ്മയങ്ങൾ ആത്മീയതയാണ്‌. മനുഷ്യനെ സംബന്ധിച്ച്‌ അവന്റെ ആത്മീയത സ്വന്തം ശരീരത്തിന്‌ വെളിയിലും തേടേണ്ടതുണ്ട്‌. പുഴുവിൽ, ഇലയിൽ, ചെടിയിൽ, ആകാശത്തിൽ എല്ലാം അതുണ്ട്‌. സാഹിത്യം ഇതിനെയെല്ലാം സംയോജിപ്പിക്കുന്നു. സമീചീനമായ അർത്ഥത്തിലേക്ക്‌ നയിക്കുന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ അർത്ഥങ്ങളെ നശിപ്പിക്കുകയും പുതിയവയെ നിർമ്മിക്കുകയും ചെയ്യുകയാണ്‌

മനുഷ്യനെമാത്രം കേന്ദ്രീകരിക്കാതെ സകലതിനെയും സ്വാംശീകരിച്ചു കൊണ്ടാണ്‌ ഇന്നത്തെ സാഹിത്യം അതിന്റെ ആത്മീയത കണ്ടെത്തുന്നത്‌. അതിന്‌ അതിരുകളില്ലെന്ന്‌ അറിയുക. ഭൗതികജീവിതത്തിനുപോലും അതിന്റേതായ അഭൗമതലമുണ്ട്‌. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെയും പ്രേതത്തിന്റെയും പല നാമങ്ങളിൽ ഇങ്ങനെയുള്ള ആഭിമുഖ്യങ്ങളെ നിഗൂഢവൽക്കരിക്കുന്നു . വാസ്തവത്തിൽ സാധാരണജീവിതത്തിന്റെ അതിരുകളുള്ള അനുഭവങ്ങളെയും വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായി കാണണം. മനുഷ്യന്‌ 'അഭൗമം' എന്ന അനുഭവംതന്നെ വസ്തുക്കളിന്മേലുള്ള സവിശേഷമായ ജീവിതമാണ്‌. ഇതും ആത്മീയതയാണ്‌. ഭൗതികതയുടെയും മതപരമായ ആത്മീയതയുടെയും ചിന്താധാരകൾ രണ്ട്‌ വ്യത്യസ്ത സംഗതികളല്ല. ഈശ്വരനെക്കുറിച്ചുള്ള വിചാരംപോലും സാഹിത്യത്തിൽ മതാത്മകമല്ലാത്ത ആത്മീയതയാണ്‌. 'വണ്ടിക്കാളകളുടെ നിർവേദം' എന്ന പ്രയോഗം നോക്കുക .

മതാത്മകപദം മതേതരമായ ആത്മീയധാരയിലേക്കു തിരിയുന്നു. മതങ്ങളിൽനിന്ന്‌ വേറിട്ട ഈശ്വരനെ തേടാനുള്ള സാഹിത്യത്തിന്റെ ശ്രമം പുതിയ ആത്മീയതയുടെ ഭാഗമാണ്‌. സമ്പ്രദായിക ആത്മീയതയ്ക്കു ബദലാണിത്‌. ഇതിൽ വിവിധ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെട്ട പദങ്ങൾ നവ്യമായ

അർത്ഥസൂചനകളുമായി പുനരവതരിക്കുന്നത്‌ നാം കാണുന്നു. ആശയങ്ങളെ അവയുടെ മാതൃശാഖയിൽനിന്ന്‌ വേർപെടുത്തി പുതിയ സംയോജനം സാദ്ധ്യമാക്കണം. മതങ്ങൾക്കും അവയുടെ സൂക്ഷ്മതകളിൽ മാത്രം ഊന്നിക്കൊണ്ട്‌ നവീനമായ ഭാവതലം നൽകുമ്പോഴാണ്‌ ഇത്‌ സാധിക്കുന്നത്‌. നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയതയാണിത്‌. ഒരിടത്ത്‌ തുടങ്ങി ഒരിടത്ത്‌ അവസാനിക്കുന്നതല്ല ഈ ആത്മീയത. അനന്തമായ ചിന്തയുടെ വിവിധ പാറ്റേണുകളാണ്‌ പ്രാധാന്യം നേടുന്നത്‌. ഇതിന്‌ ആത്യന്തികമായി ഏകസ്വഭാവമാണുള്ളത്‌. ലോകത്തിന്റെ അഭൗമതലത്തെ സംബന്ധിച്ച അന്വേഷണം മതത്തിന്റെ കുത്തകയല്ല. മനുഷ്യൻ ജീവിക്കുന്ന ഓരോ നിമിഷത്തിലും അവന്‌ ആത്മീയതയുണ്ട്‌. ഓരോ ജീവിക്കും ഇതുണ്ട്‌. വേദാന്തത്തിനും യുക്തിവാദത്തിനും ബദലായി രൂപപ്പെടുന്ന ഏത്‌ ചിന്താശകലവും സാഹിത്യത്തിന്റെ ആത്മീയതയ്ക്ക്‌ ഉണർവ്വ്വ്‌ നൽകുന്നു. ഞാനിതിനെ നവ അദ്വൈതദർശനം എന്ന്‌ വിളിക്കുന്നു.

ശരീരത്തിന്റെ ചലനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്ന സത്യങ്ങൾ ആത്മീയമായ സത്യങ്ങൾതന്നെയാണ്‌. ആത്യന്തികമായ ആത്മാവ്‌ എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ഇവിടെ ആത്മീയത. ഭൗതികതയോ ആത്മീയതയോ വേർതിരിക്കപ്പെടുന്നതുപോലും തികച്ചും യുക്തിഹീനമായ, സങ്കുചിതമായ സംഗതിയാണ്‌. ആ വ്യത്യാസങ്ങൾക്കപ്പുറത്ത്‌ ജീവിതം പരന്നൊഴുകുന്നു. അതിന്റെ അഗാധതകൾ നൽകുന്ന അറിവുകൾ ഈ ലോകത്തിലെ സകല ജീവിതങ്ങളുമായി സംവദിക്കാൻ നമ്മെ പ്രാപ്തനാക്കുന്നു. അതുകൊണ്ടാണ്‌ വണ്ടിക്കാളകളുടെ നിർവ്വേദത്തെപ്പറ്റി എഴുത്തുകാർ ചിന്തിച്ചുതുടങ്ങുന്നത്‌. സ്വന്തം വഴികളിൽ അന്വേഷിച്ച ലോകത്തിന്റെ വൈരുദ്ധ്യങ്ങളകറ്റി ഭേദങ്ങളെ മറികടന്ന്‌ സാക്ഷാത്കരിക്കുന്ന ദർശനമാണ്‌ നവാദ്വൈതം. ഇത്‌ സകല തത്ത്വശാസ്ത്രങ്ങളോടും മതങ്ങളോടും വിധേയത്വമില്ലാതെതന്നെ ദർശനങ്ങളുടെ ന്യൂക്ലിയസുകൾ ഉപയോഗിച്ച്‌ പുതിയ അർത്ഥ സമന്വയങ്ങൾ സാധ്യമാക്കുന്നു. എല്ലാം ഒന്നാണ്‌ എന്ന്‌ പറയുന്നതിനേക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ്‌ നവാദ്വൈതം ഊന്നൽ നൽകുന്നത്‌. എന്നാൽ അപ്പോഴും ജീവിതത്തിനും അതിന്റെ അതീത തലങ്ങൾക്കും വൈരുദ്ധ്യം കാണുന്നുമില്ല.

aksharajalakam/1808/2 may 2010










aksharajalakam/1808/2 may 2010










m k harikumar interview

 m k harikumar interview