Saturday, July 24, 2010

my manifesto 18

പത്രത്തിന്റെ ഫിസിക്സ്‌
എം.കെ.ഹരികുമാർ

പത്രങ്ങൾക്ക്‌ വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത്‌ വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന്‌ ഒരുപാട്‌ ജോലികളുണ്ട്‌. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച്‌ തരംതിരിച്ച്‌, അവന്‌ അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്‌. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച്‌ അവന്‌ തലതാഴ്ത്താനും ഉത്കണ്ഠപ്പെടാനും കഴിയണം. ലോകഫുട്ബാളിൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഹോളണ്ട്‌ ജയിച്ചതു അവൻ ആഘോഷിക്കണം. ഹോളിവുഡ്‌ നടി ലിൻഡ്സെ ലോഹൻ ലഹരിമരുന്ന്‌ കേസിൽ ശിക്ഷകിട്ടിയതറിഞ്ഞ്‌ കരയുന്നത്‌ കണ്ട്‌ വായനക്കാരനും കരയണം. ഒരു പത്രത്തിലെ എല്ലാ രസങ്ങളോടും അവൻ പ്രതികരിക്കണം. ഈ പ്രതികരണം മറ്റാരും കാണാൻ വേണ്ടിയല്ല. അവനു സ്വയം കാണുന്നതിനാണ്‌. പിന്നെയുമുണ്ട്‌ അവനു ജോലി.

വാർത്തകൾ എവിടെ അവസാനിച്ചാലും വായനക്കാരന്‌ അത്‌ അവസാനിപ്പിക്കാനാകുമോ? കുറേനാൾ കഴിഞ്ഞ്‌ പത്രം അതിന്റെ തുടർച്ചകളുമായി വരുമ്പോൾ അതിനൊപ്പം ഓടാൻ അവൻ തയ്യാറായിരിക്കണം. വായനക്കാരൻ അവനെ തന്നെ വിശ്വസിപ്പിച്ചുകൊള്ളണം. വാർത്തകൾ അവസാനിക്കുന്നു എന്ന തോന്നൽ മിഥ്യയാണ്‌. വാർത്തകൾ അദൃശ്യമായി പിന്നെയും സഞ്ചരിക്കുന്നുണ്ട്‌. പത്രം അവസാനിപ്പിക്കുന്നിടത്ത്‌ വച്ച്‌ വായനക്കാരനും അവസാനിപ്പിച്ചാൽ അവൻ വാർത്തകളുടെ കൊലയാളിയായിമാറും. അതുകൊണ്ട്‌ വാർത്തകളുടെ സാങ്കൽപികഫയൽ ഒരിക്കലും ക്ലോസ്‌ ചെയ്യാൻ കഴിയുന്നതല്ല എന്നതാണ്‌ വായനക്കാരന്റെ ഉത്തര-ഉത്തരാധുനികമായ അവസ്ഥ.

സൂക്ഷ്മമായി ചിന്തിച്ചാൽ, ഇത്‌ പത്രത്തിനും വായനക്കാരനും ഇടയിലുള്ള ഫിസിക്സാണ്‌. ലോകത്തെ കീഴടക്കാനാണ്‌ പത്രം ശ്രമിക്കുന്നത്‌. ഓരോ നിമിഷവും ലോകം കാലത്തിലൂടെ വളരുകയാണ്‌. ഒരു കിളി പറക്കുന്നതും ഒരാൾ ഭക്ഷണം കഴിക്കുന്നതുപോലും കാലത്തിന്റെ വികാസത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. കാലം ലോകത്തെ തൊട്ടുമുമ്പുള്ള അവസ്ഥയിൽ നിന്ന്‌ മോചിപ്പിക്കുന്നു. കോഴിമുട്ട വിരിയുന്നതിലൂടെ, കാലം മുട്ടയെ തൊട്ടുമുമ്പുള്ള അവസ്ഥയിൽനിന്ന്‌ വിമോചിപ്പിക്കുന്നു. ഇലയടരുമ്പോഴും ഇതു സംഭവിക്കുന്നു.

ലോകം ഒരിക്കലും പഴയതല്ല, ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌. പത്രവും കാലത്തിലൂടെ, ലോകത്തിന്റെ വികാസത്തെ അനുകരിക്കുകയാണ്‌. അതിലൂടെ പത്രം കാലത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം. ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഇത്‌ അവസാനമില്ലാത്ത പ്രക്രിയയാണ്‌. ഇതിൽ പഴയത്‌ എന്നൊന്നില്ല; പുതിയത്‌ മാത്രമേയുള്ളു.പഴയതിൽ നിന്ന് പുതിയത്‌ മോചിപ്പിക്കപ്പെടുന്ന അനുസ്യൂത പ്രവർത്തനത്തിൽ വായനക്കാരന്‌, ഓരോ ലോകചലനത്തെയും അനുധാവനം ചെയ്യേണ്ട റോളാണ്‌ ഉള്ളത്‌. വായനക്കാരന്റെ ദുരന്തവും വിധിയും മോചനവും ഇവിടെ ഒന്നായിത്തീരുന്നു.

m k harikumar interview

 m k harikumar interview